How Wedding Evolved - ഭാരതത്തിലെ വിവാഹ ചരിത്രം

 ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വർക്ക് സിസ്റ്റം ആയിരിക്കും വിവാഹം. സാഹചര്യങ്ങൾക്കനുസരിച്ച് പുരുഷൻ തന്റെ ഇണയെ കണ്ടെത്തുകയും സന്താനപരമ്പരകളെ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ ഇന്നുള്ള ഈ ചിട്ടവട്ടങ്ങളൊന്നും പൗരാണികകാലത്തുണ്ടായിരുന്നില്ല.

ഭാരതത്തിൽ ഈ പ്രക്രിയയ്ക്ക് ഒരു അടുക്കും ചിട്ടയും നൽകി വിവാഹം എന്ന രീതിയിൽ ചിട്ടപ്പെടുത്തിയത് ശ്വേതകേതു മഹർഷിയാണ്. പുരുഷൻ സ്ത്രീയെ അഗ്നിസാക്ഷിയായി വിവാഹം ചെയ്ത് തന്റെ കുടുംബിനിയാക്കുകയും കണ്ണിയറ്റുപോവാതെ തലമുറകളിലൂടെ സന്താനപരമ്പരകളെ കാത്തുരക്ഷിക്കുകയും ചെയ്തു. ഇത് ഒരുപക്ഷെ കൃത അല്ലെങ്കിൽ സത്യയുഗത്തിൽ ആവാനാണ് വഴി. കാരണം തേതായുഗത്തിൽ സീതാ ദേവി സ്വയംവരം ചെയ്തിരുന്നുവല്ലോ. കൂടാതെ ജനകൻ ദശരഥൻ കേയൻ തുടങ്ങിയ രാജാക്കന്മാരെല്ലാം വിവാഹം ചെയ്തിരുന്നുവെന്നും നമുക്കറിയാം.

സ്ഥലകാലഭേദങ്ങൾക്കനുസരിച്ച് വിവാഹം പല പേരുകളാൽ അറിയപ്പെട്ടു. സ്വയംവരം, പാണിഗ്രഹണം, കന്യകാദാനം, ഗാന്ധർവ്വം എന്നീ പേരുകളിൽ. ഇതിൽ ഗാന്ധർവ്വത്തിനു കെട്ടുറപ്പില്ല. എപ്പോൾ വേണമെങ്കിലും പിരിയാം. ഗന്ധർവ്വൻ വന്നുപോകുന്നതു പോലെതന്നെ. വിവാഹം ഉടലെടുക്കും മുമ്പേ പുരുഷൻ സ്വീകരിക്കുന്ന ഇണയെ സഹധർമ്മിണി എന്നാണു പറഞ്ഞിരുന്നത്. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടറിഞ്ഞു. ഒപ്പം നടന്നു തന്റെ ധർമ്മം നിർവ്വഹിച്ചു സഹായിക്കുന്നവൾ. അതാണ് സഹധർമ്മിണി.

അന്നത്തെ സഹധർമ്മിണി സ്വകാര്യ സ്വത്തായിരുന്നില്ല. അതിഥിദേവോ ഭവ. എന്ന ആപ്തവാക്യമനുസരിച്ച് തന്റെ അടുത്തെത്തുന്ന അതിഥിയെ ദേവന് തുല്യം സൽക്കരിക്കണം. സൽക്കാരശേഷം അതിഥിയുടെ കൂടെ സഹധർമ്മിണി സഹകരിക്കുകയും വേണം. എന്നാലെ ആതിഥ്യം പൂർണ്ണമാകൂ. ഇവിടെ പുരുഷൻ തന്റെ ഇണയെ സ്വകാര്യ സ്വത്തായി കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെയായിരിക്കണം, ഇങ്ങനെ പോയാൽ ശരിയാവില്ല. ഒരു പുരുഷന് ഒരു സ്ത്രീ. അതിലൂടെ മാത്രമേ കുടുംബ ഭദ്രതയും സന്താനസംരക്ഷണവും പൂർണ്ണമാകൂ എന്ന് ശ്വേതകേതു കണ്ടെത്തിയത്.

കാലാനുസൃതമായ പരിഷ്ക്കാരങ്ങൾക്കനുസരിച്ച് നമ്മുടെ സ്‌മൃതികാരകൻമാരായ യാജവല്കൃൻ, വൈവസ്വതമനു മുതലായ മഹർഷിമാർ ലോക നന്മയ്ക്കായി പ്രാപഞ്ചിക ശക്തികളെ ജീവിതവുമായി സമന്വയിപ്പിക്കുന്ന പല നിയമങ്ങളനും എഴുതി വച്ചു. വൈവസ്വത മനുവിന്റെ മനുസ്മൃതികൾ വിശ്വോത്തരമാണല്ലോ.

യുഗാന്തരങ്ങളായി വിവാഹത്തിനു സ്ത്രീകൾക്കാണ് മുൻതൂക്കം കൊടുത്തിരുന്നത്, ഇത് പുരാണങ്ങൾ പരിശോധിച്ചാൽ നമുക്കറിയാൻ സാധിക്കും. പക്ഷേ, കാലം മാറി മറിഞ്ഞു. ഇന്ന് പുരുഷൻ തന്റെ ഇഷ്ടത്തിനനുസരിച്ച് സ്ത്രീയെ തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. 

Post a Comment

0 Comments